കണ്ണൂരിലെ പരാജയം: സി.പി.എം ഏരിയാ സെക്രട്ടറിയെ മാറ്റി

Tuesday, February 9, 2010
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എ.പി.അബ്ദുല്ലക്കുട്ടി വിജയിച്ചതിന്റെ സാഹചര്യം പഠിച്ച സി.പി.എം  പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃ തലത്തില്‍ അഴിച്ചു പണി നടത്തി. 23 വര്‍ഷമായി സി.പി.എം കണ്ണൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന വയക്കാടി ബാലകൃഷ്ണനെ മാറ്റി എ.കെ.ജി. സഹകരണ ആശുപത്രി പ്രസിഡന്റായ എന്‍.ചന്ദ്രനെ പുതിയ സെക്രട്ടറിയായി നിശ്ചയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും ഏറെ വോട്ട് ചോര്‍ന്ന ചിറക്കല്‍ പഞ്ചായത്തിലെ ചില ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലും ഉടന്‍ അഴിച്ചുപണി നടത്താനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി പി.ശശി,  എം.പ്രകാശന്‍ മാസ്റ്റര്‍ എം.എല്‍.എ, കെ.പി.സഹദേവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വിയല്ല മാറ്റത്തിന് കാരണമെന്നും പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുന്നതിനാണെന്നുമാണ്  നേതൃ വിശദീകരണം. എന്നാല്‍, കണ്ണൂര്‍ ഏരിയയില്‍ കുറെയായി നിലനില്‍ക്കുന്ന ആഭ്യന്തര മുറുമുറുപ്പ് പരിഹരിക്കുന്നതിന്റെ ഭാഗമാണിതെന്നും പറയപ്പെടുന്നു.
തുടര്‍ച്ചയായി ഒരാള്‍ തന്നെ ഒരേ പദവിയിലിരിക്കുന്നത് കൊണ്ടുള്ള ഗുണവും ദോഷവും ഉണ്ടെന്നും കണ്ണൂരില്‍ ഗുണമല്ല ഉണ്ടായതെന്നുമാണ് ഇതേക്കുറിച്ച് ഒരു നേതാവിന്റെ പ്രതികരണം. പാര്‍ട്ടി നിശ്ചയിക്കുന്ന പല പരിപാടികളും കണ്ണൂര്‍ ഏരിയയില്‍ പ്രതീക്ഷിച്ചത്ര വിജയിക്കുന്നില്ല എന്നാണ് പൊതു വിലയിരുത്തല്‍. ദേശാഭിമാനി കാമ്പയിനില്‍ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിലും വലിയ തിരിച്ചടിയാണുണ്ടായത്.

അതേസമയം, കണ്ണൂര്‍ നഗരത്തില്‍ ഏറെ സ്വാധീനമുള്ള കെ.പി.സുധാകരനെ ഒഴിച്ചു നിര്‍ത്തിയാണ് എന്‍.ചന്ദ്രനെ സെക്രട്ടറിയാക്കിയിരിക്കുന്നത്. ചന്ദ്രന്‍ നേരത്തെ എടക്കാട്^അഞ്ചരക്കണ്ടി ഏരിയകളുടെ സെക്രട്ടറിയായിരുന്നു. എ.കെ.ജി.ആശുപത്രി പ്രസിഡന്റ് എന്ന നിലയിലാണ് എടക്കാട്ട് നേതൃ സ്ഥാനത്ത് നിന്ന് ചന്ദ്രന് ഒഴിവ് നല്‍കിയത്. ഇപ്പോള്‍ ആശുപത്രി ചുമതല നിലനില്‍ക്കെ കെ.പി.സുധാകരനെ ഒഴിച്ചു നിര്‍ത്തി  ചന്ദ്രനെ കണ്ണൂര്‍ ഏരിയാ സെക്രട്ടറിയാക്കിയതിലാണ് കൌതുകം.
എ.കെ.ജി. ആശുപത്രിയുമായി ബന്ധപ്പെട്ട തിരിമറി വിവാദത്തിനിടയിലാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ആശുപത്രിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള പുറപ്പാടായിരിക്കുമെന്ന നിലയിലാണ് ഇതിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ മികച്ച സംഘാടകനെന്ന നിലയില്‍ ചന്ദ്രന് ഒരേ സമയം രണ്ട് ഉത്തരവാദിത്വവും നിര്‍വഹിക്കാനാവുമെന്ന് കരുതുന്നവരുമുണ്ട്.
Share/Bookmark