കായികം

ഐ.പി.എല്‍ പൂരം; രണ്ടു നാള്‍ അകലെ

നാനോ ക്രിക്കറ്റിനെ ജനകീയമാക്കിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പിന് വെള്ളിയാഴ്ച തുടക്കം. പണക്കൊഴുപ്പിന്റെയും താരപ്പെരുമയുടെയും മേളത്തിന് കേളികൊട്ടുയരുമ്പോള്‍ അതിവേഗ ക്രിക്കറ്റിന്റെ രാജകിരീടം ചൂടുക ഏതു ടീമായിരിക്കുമെന്ന ആകാംക്ഷ പെരുകുകയാണ്.

ആദ്യ പതിപ്പില്‍ അവസാന സ്ഥാനക്കാരായ ശേഷം ഫീനിക്സ് പക്ഷികളെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ഡെക്കാന്‍ ചാര്‍ജേഴ്സിന് കിരീടം നിലനിര്‍ത്താനാവുമോ? അതോ ആദ്യവട്ടം സാധ്യതയുടെ താഴെത്തട്ടില്‍നിന്ന് പറന്നുയര്‍ന്ന് കറുത്ത കുതിരകളായ രാജസ്ഥാന്‍ റോയല്‍സ് ട്രോഫി തിരിച്ചുപിടിക്കുമോ? മൂന്നാമതൊരു ടീം കടന്നുവരുമോ?

ഒരുക്കം പൂര്‍ണം -മോഡി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ചെയര്‍മാന്‍ ലളിത് മോഡി. ലേസര്‍ ഷോയും വെടിക്കെട്ടുമടങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുതന്നെ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

അതേസമയം, നാഷനല്‍ ബ്രോഡ്കാസ്റ്റ് അസോസിയേഷന്റെ ബഹിഷ്കരണ തീരുമാനം ഐ.പി.എല്ലിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുമ്പ് ഐ.പി.എല്‍ ഗവേണിങ് കൌണ്‍സിലുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പായിരുന്നെങ്കിലും അസോസിയേഷന്‍ പിന്നീട് ബഹിഷ്കരണവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്ന് മോഡി വ്യക്തമാക്കി.

നെതര്‍ലന്‍ഡ്സ്-ആസ്ത്രേലിയ, ജര്‍മനി-ഇംഗ്ലണ്ട് സെമി

ന്യൂദല്‍ഹി: ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ കരുത്തരുടെ സെമി ഫൈനല്‍ പോരാട്ടം. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ആസ്ത്രേലിയ നെതര്‍ലന്‍ഡ്സിനെയും ജര്‍മനി^ഇംഗ്ലണ്ടിനെയും നേരിടും. ചൊവ്വാഴ്ച ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൌണ്ട് മല്‍സരങ്ങള്‍ അരങ്ങേറിയപ്പോള്‍ ന്യൂസിലന്‍ഡിനെ 2^5ന് തകര്‍ത്ത ജര്‍മനി 11 പോയന്റുമായി ബി ഗ്രൂപ്പ് ജേതാക്കളായാണ് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടാന്‍ അര്‍ഹത നേടിയത്. ദക്ഷിണ കൊറിയയോട് 1^2ന് തോറ്റ് പത്തു പോയന്റുമായി ഒപ്പമായെങ്കിലും ഗോള്‍ ശരാശരിയില്‍ ഏഷ്യക്കാരെ പിന്തള്ളി നെതര്‍ലന്‍ഡ്സ് സെമിയില്‍ എ ഗ്രൂപ്പിലെ ഒന്നാമന്മാരായ ആസ്ത്രേലിയയെ നേരിടാന്‍ യോഗ്യത നേടി.

ദേവ്ധര്‍ ട്രോഫി ഉത്തര മേഖലക്ക്

വഡോദര: അസാധ്യമായ വിജയം അടിച്ചെടുത്ത് ടീമിന് തുടര്‍ച്ചയായ രണ്ടാം കിരീടവിജയം സമ്മാനിക്കാനുള്ള യൂസുഫ് പത്താന്റെ ശ്രമം പരാജയപ്പെട്ടതോടെ ദേവ്ധര്‍ ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടം ഉത്തര മേഖല സ്വന്തമാക്കി. പശ്ചിമ ഖേഖലയെ 49 റണ്‍സിന് തോല്‍പിച്ചാണ് വിരാട് കോഹ്ലി നയിച്ച ഉത്തര മേഖല കിരീടമുയര്‍ത്തിയത്. ആദ്യം ബാറ്റുചെയ്ത ഉത്തര മേഖല 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 267 റണ്‍സെടുത്തപ്പോള്‍ പശ്ചിമ മേഖല 12 ഓവര്‍ ബാക്കിനില്‍ക്കെ 218 റണ്‍സിന് പുറത്തായി. അടുത്തിടെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുമായി പത്താന്‍ പശ്ചിമ മേഖലക്ക് ദുലീപ് ട്രോഫി കിരീടം നേടിക്കൊടുത്തിരുന്നു.

വിജയത്തില്‍ മതിമറക്കാനില്ല; ലക്ഷ്യത്തിലേക്ക് ഇനിയും ദൂരം -ശ്രീധരന്‍

കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബാളിലെ നമ്പര്‍ വണ്‍ ടീമുകളിലൊന്നായ ഡെംപോ ഗോവക്കെതിരായ വിജയം ഏതൊരു കോച്ചിനെയും ആഹ്ലാദത്തിന്റെ കൊടുമുടി കയറ്റും. എന്നാല്‍, വിവ കേരളയുടെ പരിചയസമ്പന്നനായ പരിശീലകന്‍ എ.എം. ശ്രീധരന്‍ വിജയത്തില്‍ മതിമറക്കുന്നയാളല്ല. അതുകൊണ്ടുതന്നെ തിങ്കളാഴ്ച ഐ ലീഗിലെ 15ാം റൌണ്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡെംപോയെ മലര്‍ത്തിയടിച്ചതില്‍ അമിതമായി ആഹ്ലാദിക്കാന്‍ അദ്ദേഹം തയാറുമല്ല. ഒന്നാം ഡിവിഷനില്‍ നിലനില്‍ക്കുകയാണ് വിവയുടെ ലക്ഷ്യമെന്നും അതിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടെന്നും അദ്ദേഹം പറയുന്നു.
Syndicate content
Share/Bookmark